Thursday, February 28, 2008

ഈ കൂട്ടങ്ങള്‍ക്കിടയിലെവിടെ നീ....??

രൂപക്കിന്‍റെ വര - 5
രൂപക്കിന്‍റെ വര - 4
രൂപക്കിന്‍റെ വര - 3
രൂപക്കിന്‍റെ വര - 2


രൂപക്കിന്‍റെ വര..

Saturday, February 23, 2008

നഷ്ടപ്പെട്ട സ്വപ്നങ്ങള്‍..

താഴെ ജലനിരപ്പ് ശാന്തമായിരുന്നു; മനസ്സും.
എന്തെന്നറിയില്ല, മനസെപ്പോഴും ചഞ്ചലമായിരുന്നു.
പാടത്ത് ഹരിതാഭ ചാര്‍ത്തിക്കിടക്കുന്ന നെല്ലോലകള്‍ പോലെയാകണം മനസ്സ്.
സമൃദ്ധമായ മനസ്സ്..
ശാന്തമായ മനസ്സ്..
ഇപ്പോഴിതാ ജലപ്പരപ്പ് പോലെ.
ഒരു മഴത്തുള്ളിക്കു പോലും ഏറെ തരംഗം സൃഷ്ടിക്കാം.

പിന്നെയും ആ പഴയ കാലത്തിലേക്ക് ഓര്‍മ്മകള്‍ അശ്വങ്ങളായ് വന്ന് വലിക്കുന്നൂ
ഞാനിപ്പോഴും ഇവിടെത്തന്നെ, പക്ഷേ മനസ്സ് അവിടെയാണ്.
രാത്രികാലങ്ങളില്‍ ഉറക്കവും നഷ്ടപ്പെടുന്നൂ.
കാലത്തിനൊപ്പം ഒഴുകനാവാതെ വഴിയില്‍ തങ്ങിയ ചങ്ങാടം പോലെ.
ഇപ്പോള്‍ ഞാ‍ാന്‍ സഞ്ചരിച്ച കാലം വളരെയേറെ മുന്നേറിക്കഴിഞ്ഞു
അവ ഇന്നെനിക്ക് അപ്രാപ്യമാണ്..

Friday, February 22, 2008

ഒരു സായാഹ്നം...

അങ്ങനെ ആദ്യമായി ഞാനെന്‍റെ പിന്നിലേക്ക് തിരിഞ്ഞുനോക്കി.
വിശാലമായ വയല്‍. നെല്‍ക്കതിരുകളില്‍ നറും പാലൂറി നില്‍ക്കുന്നു..
പാ‍ടങ്ങളുടെ അതിര്‍ത്തി മുറിയുന്നിടത്ത് സമ്പന്നമായി നില്‍ക്കുന്ന റബ്ബറിന്‍ തോട്ടങ്ങള്‍.
ഇതൊരു ഫെബ്രുവരിയാണ്. റബ്ബറിന്‍പൂക്കളുടെ മണം നെല്‍ക്കതിരുകളിലെ
ഈറന്മണത്തെ തോല്‍പ്പിച്ചുകൊണ്ട് കാറ്റിലൂടൊഴുകുന്നു..
ഒരു അസ്തമയത്തിന്‍റെ തളര്‍ച്ചയില്‍ സൂര്യന്‍ മരങ്ങള്‍ക്കിടയിലൂടെ താഴേക്ക് നിപതിക്കുന്നു.
കിളികള്‍ ചേക്കേറാനായി കലപിലകൂട്ടിപ്പറക്കുന്നു,
ദൂരെയെവിടെയോനിന്നും ഒരു കുയില്‍ വിഷാദ മധുരമായ് പാടുന്നു;
ഒപ്പം ഏതോ കുട്ടിയുടെ ഏറ്റുപാടലും.

അങ്ങനെ ഞാ‍നാദ്യമായ് ഞാനെന്‍റെ പിന്നിലേക്ക് തിരിഞ്ഞുനോക്കി
വഴിനീളെ ഞാനെന്തൊക്കെയോ ആലോചിക്കുകയായിരുന്നു..
ചിന്തകള്‍ ചുരുള്‍ നിവര്‍ന്ന് വരമ്പുകളായ് കിടക്കുന്നു. ചിന്തകള്‍ക്കെത്ര നീളം...!
ഓരോ നിമിഷവും ചിന്തകളില്‍നിന്നും, ഒപ്പം, ഇരുവശത്തുനിന്നും മത്സരിച്ച് വെട്ടി വീതികുറച്ച വരമ്പില്‍ നിന്നും വഴുതിവീഴാതിരിക്കാന്‍ ഞാന്‍ നന്നേ ക്ലേശിക്കേണ്ടിവന്നൂ
മനോഹരമായ ഒരു സായാഹ്നം ഞാന്‍ എന്നിലേക്കുനോക്കുമ്പോള്‍ എനിക്ക് നഷ്ടമാകുന്നു
(എന്നിലേക്ക് നോക്കുകയെന്നാല്‍ ഇന്നലെകളിലേക്ക് നോക്കുകയെന്നല്ലേ !)
ആര്‍ക്കാണ് തന്‍റെയുള്ളിലേക്ക് നോക്കാതിരിക്കാന്‍ കഴിയുക..
ഞാന്‍ ഇന്നലെകളെ മറക്കാന്‍ ആഗ്രഹിക്കുന്നു, നല്ലൊരു നാ‍ളേക്കുവേണ്ടി..

Friday, February 15, 2008

കത്ത്. 25.01.2003

ഠോ..! വെടിയൊച്ച അന്തരീക്ഷത്തെ നടുക്കി.
കൂടെയൊരു നായിന്‍റെ മോങ്ങലും; അതിന്‍റെ ഒടുവിലത്തെ.
കൂടെ നിന്ന നായ്ക്കള്‍ ഓടി രക്ഷപെടാന്‍ പാടുപെടുന്നു..
ഓടിയകന്ന ആ വെളുത്ത നായ എതിരെവന്ന ലോറിയുടെ
കനത്ത ചക്രങ്ങള്‍ക്കിടയില്‍പെട്ട് ചത്തു.

ഒരു പട്ടി ചത്തു..!

ആര്‍ക്കു ചേതം. എനിക്കോ അതോ നിനക്കോ..?
ചത്ത ആ പട്ടിക്കുപോലുമുണ്ടോ അതിന്‍റെ നഷ്ടം
ഇത്രയൊക്കെയുള്ളൂ നമ്മുടേ അവസ്ഥയും.
രണ്ടുനാ‍ള്‍ സ്മരിക്കും, മൂന്നാം നാള്‍ പഴയ ദിനചര്യയുടെ പാളങ്ങളിലേറി-
പാഞ്ഞുപോകുന്ന നീണ്ട തീവണ്ടീയാകുന്നൂ ജീവിതം.
ജീവിതം, വ്യര്‍ഥതയുടെ പര്യാ‍യമാണ് പലപ്പോഴും.
മനുഷ്യ ജീവിതം ദൈവത്തിന്‍റെ ദാനമാണുപോലും.
മൂല്യത അതിന്‍റെ വ്യര്‍ഥതകൂട്ടുന്നു.
ഇവിടെ മനുഷ്യനും പട്ടിയും തമ്മില്‍ ഒന്നേയുള്ളൂ വ്യത്യാസം
പട്ടിക്ക് യൂണിഫോമില്ല (എത്ര നന്നാണ്, അലക്കണ്ട,തേക്കേണ്ട,
അതിനായ് ശിക്ഷ വാങ്ങേണ്ടാ..)
* * *
നാളെ ജനുവരി 26 ആകുന്നു; റിപ്പബ്ലിക് ദിനം..
ഇവിടെ നിന്നുമൊരു പറ്റം ആളുകള്‍ പോയിട്ടുണ്ട് അതില്‍ പങ്കു കൊള്ളാന്‍-പരേഡില്‍.
ഭാഗ്യമുണ്ടെങ്കില്‍ അടുത്തകൊല്ലം ഇതേ സമയത്ത്
ഞാനടങ്ങുന്ന പറ്റവും ഒരു പക്ഷേ പോയെന്നുവരും...
എങ്കില്‍ അതൊരു നല്ല കാര്യം തന്നെ..
പല‍പ്പോഴും സ്മരിക്കാന്‍ മറന്നുപോകുന്ന ഭാ‍രതത്തെ ഇങ്ങനെയൊക്കെയെങ്കിലും സ്മരിക്കട്ടെ.

സ്മരണ കുമ്പസാരമാണ്.
സ്മരിക്കാതെ നിര്‍ത്തട്ടേ...
സ്വന്തം സ്നേഹിതന്‍

Sunday, February 3, 2008

നിലനില്പും ജീവിതവും

സുഹൃത്തേ,
ഇവിടെ ഞാ‍ന്‍ നിലനില്‍ക്കുകകൂടിയല്ല,
അതിജീവിക്കുകയാണ് ഓരോ ദിവസവും..
അറിവില്ലായ്മയുടെ ആസുരതയില്‍ തോറ്റുകൊണ്ടിരിക്കുകയാണ് .
ഒന്നോര്‍ത്താല്‍ തോല്‍വി എന്നും ജീവിക്കുന്നവന്‍റെ ഒപ്പമായിരിക്കും.
കാലക്രമത്തില്‍ മാറുന്നതാകണം ജീവിത വീക്ഷണം
ജീവിതവീക്ഷണം എന്ന മിഥ്യയില്‍ കടിച്ചുതൂങ്ങി,
ചില മുന്‍ധാരണാകള്‍ മാത്രമായിരിക്കുന്നു ഇന്ന് ജീവിതമൂല്യങ്ങള്‍.
അവയെ ശരിയായി കണ്ടെത്തപ്പെടുന്നില്ല.
കണ്ടെത്തപ്പെടുന്നവതന്നെ അറിവില്ലായ്മയുടെ വേലിയേറ്റത്തില്‍
മാഞ്ഞുപോവുകയും ചെയ്യുന്നു.
ഒന്നിനും ഒരിക്കലും മാറ്റമില്ലായെന്ന ധാരണതന്നെ
തിരുത്തിയെഴുതപ്പെടേണ്ടത് ഇന്നിന്‍റെ അനിവാര്യതകളില്‍ ഒന്നാണ്.
ശബ്ദകോലാഹലങ്ങളില്‍ നഷ്ടപ്പെടുന്നത് മനസ്സിന്‍റെ സംഗീതമാണ്..
അതാണ് നിശ്ശബ്ദത...
നിശ്ശബ്ദതയും വിദ്യയും ആനുപാതികമാണ്.
അറിഞ്ഞവനും അറിവില്ലാത്തവനും നിശ്ശബ്ദനായിരിക്കും
കുറച്ചുമാത്രം അറിഞ്ഞവന്‍ അത് പാടിക്കൊണ്ട് നടക്കും,
അത് പലര്‍ക്കും അറിയാമെന്നതാണെങ്കില്‍ക്കൂടി;
മറ്റുള്ളവര്‍ക്കും അങ്ങനെതന്നെയെന്ന മിഥ്യാധാരണയില്‍..

Friday, February 1, 2008

കത്ത് (13.08.04)

ദിവസങ്ങള്‍ അടുക്കുന്നതോടെ ഈ മണ്ണിനോടുള്ള
എന്‍റെ അടുപ്പവും വര്‍ദ്ധിക്കുകയാണ്..
ഇവിടെ, രക്തത്തിന്‍റെ മണമുള്ള ബന്ധങ്ങള്‍
രക്തത്തെ മറക്കുന്ന ബന്ധങ്ങള്‍
ആത്മാവിന്‍റെ ഒരു കോണില്‍ എനിക്കിത്തിരി
അഭയം തന്നവര്‍..
അവരെ ഞാന്‍ മറക്കാമോ..?

ഭ്രമണം തെറ്റിച്ചഭൂഗോളം പോലെ ..
ഈ ഞാന്‍ എവിടെ ?
എന്‍റെ ഭ്രമണപഥം എവിടെ ?
ഇവിടുത്തെ കാറ്റില്‍,
മഴയില്‍,
വേനലില്‍ ഭ്രമിച്ചുപോയവന്
മഴ അന്യം നിന്ന ഒരോര്‍മ മാത്രമാണ്
എന്‍റെ യൌവ്വനം മഴയില്ലാത്ത നാളുകളിലൂടെ
കടന്നു പോകുന്നു
അപ്പോള്‍ ഞാന്‍ മഴയെ അറിയുന്നൂ, ശക്തമായി..

ഈ മണ്ണിലിരുന്നല്ലാതെ
താന്‍സന് പാടാന്‍ കഴിയുമോ മേഘമല്‍ഹാര്‍.
ഒരു സ്വപ്നത്തിന്‍റെ സക്ഷാത്കാരം
ഇതിലും നന്നായി പ്രതിഫലിപ്പിക്കാനാകുമോ..?