Tuesday, April 29, 2008

കത്ത്3- ജയ്സാല്‍മീര്‍

പ്രിയപ്പെട്ട ചേച്ചീ,

ഇത്രയും നാള്‍ ഇവിടെ കഴിഞ്ഞൂകൂടിയത് ഗൃഹാതുരതയുടെ നിറവിലായിരുന്നു.
ഓരോ ദിവസം കഴിയുന്തോറും അതിന്‍റെ സാന്ദ്രത കുറഞ്ഞ് വരുന്നു.
കഴിഞ്ഞകാലത്തെ സ്വപ്നം കണ്ട് കഴിയുക ഒരു ‘മണ്ടന്‍‍ ആശയ’മാണ്.
ചിലപ്പോള്‍ മണ്ടനായിരിക്കാനാണ് ഇഷ്ടം.
ഇവിടെ കാണുന്നതിനും കേള്‍ക്കുന്നതിനും അറിയുന്നതിനും സമാന്തരമായ്
ഒന്ന് അവിടെയുണ്ടായിരുന്നു.
പക്ഷേ അവിടെ കണ്ടതിനും കേട്ടതിനും അറിഞ്ഞതിനും സമാന്തരമായ് ഇവിടെ ഒന്നുമില്ല.
തികച്ചും ശൂന്യം.
വെറുതെയിരിക്കുന്ന നേരത്ത് വല്ലതും വരയ്ക്കാമെന്ന് വച്ചാല്‍ ഇവിടേ ക്യാന്‍വാസ് കിട്ടില്ല,
പെയിന്‍റ് കിട്ടില്ല. ദരിദ്രമാണിവിടം.

**********************
ആദ്യം അതൊരോര്‍മ മാത്രമായിരുന്നു..
ഓര്‍മ്മകള്‍ക്ക് നമ്മെ വേദനിപ്പിക്കാനും
വേദനകള്‍ക്ക് ചിന്തിപ്പിക്കാനും
ചിന്തകള്‍ക്ക് ചിരിപ്പിക്കാനും
കഴിയുമെന്ന് ഞാനറിഞ്ഞൂ
അതുകൊണ്ടാ‍കും ഒരുപാട് ചിരിക്കുമ്പോഴും
കണ്ണീര്‍ വരുന്നത്

സ്നേഹത്തോടെ
രൂപക്.

കത്ത്2 - ജയ്സാല്‍മീര്‍

പ്രിയപ്പെട്ട ചേച്ചീ,

ഇവിടെയെത്തിയപ്പോള്‍ ഒരിക്കല്‍ക്കൂടി
പറിച്ചുനടപ്പെട്ട ജീവിതത്തിന്‍റെ വേദനയറിഞ്ഞു.
ജീവിതം പറിച്ചു നടപ്പെടുമ്പോ ഒന്നുകില്‍ നാം ദുര്‍ബലരായിപ്പോകും.
അല്ലെങ്കില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും.
നമ്മെ മനസിലാക്കുന്നവര്‍ക്കൊപ്പം ജീവിക്കുകയെന്നത്
എത്ര സന്തോഷമുള്ള കാര്യമാണ്;
ആര്‍ക്കും ആരെയും പൂര്‍ണ്ണമായി മനസിലാക്കാന്‍ കഴിയില്ലെങ്കില്‍ തന്നെ !
ആ അപൂര്‍ണതയിലെ പൂര്‍ണത എന്നൊന്നുണ്ടല്ലോ;
സംഗീതം അതിന്‍റെ നിശ്ശബ്ദമായ ഇടവേളാകളീലാണ്-
തീവ്ര(പൂര്‍ണ)മാകുന്നത് എന്നപോലെ..
അടുക്കുകയും
അകലുകയും
വീണ്ടും
അകലാനായ് അടുക്കുകയും..
ഒക്കെ ആലോചിക്കുമ്പോള്‍ എന്തിനുവേണ്ടി..?
ഉത്തരം തേടാനാകാത്ത ആ സന്നിഗ്ദ്ധത ഒരു തിരിച്ചറിവില്‍ കൊണ്ടെത്തിക്കുന്നു,
ഇതൊക്കെയാവാം ജീവിതം എന്നു പറയുന്നത്.
വിശേഷങ്ങളൊന്നുമില്ല.
ഓരോ ദിവസവും ഇന്നലെകളുടെ ആവര്‍ത്തനം മാത്രമായ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു.
ഒന്നും ബാക്കിവയ്ക്കാതെ, ജീവിതം നിരര്‍ത്ഥകമായ് ലക്ഷ്യ്മില്ലാതെ പൊയ്ക്കൊണ്ടിക്കുന്നു.
വരയ്ക്കുന്ന ചിത്രങ്ങളില്‍ അനുപാതം തെറ്റിയ കൈകാലുകള്‍.
ഇങ്ങനെയൊരു ജന്മം നല്‍കിയതില്‍ പരിഭവമില്ലാതെ അവരെന്നെ തുറിച്ചുനോക്കുന്നു.

ഇവിടുത്തെ കാറ്റ്
വെയില്‍പ്പരലുകള്‍
മഴ
എല്ലാം എനിക്കപരിചിതമാകുന്നു.

സ്നേഹപൂര്‍വം
രൂപക്.

കത്ത് - ജയ്സാല്‍മീര്‍

പ്രിയപ്പെട്ട ചേച്ചീ,
ഓരോ അവധിക്കാലവും ഓര്‍മപ്പെടുത്തുന്നത്
അടുത്ത അവധിക്കാലങ്ങളോളം ആണ്.
അവധി കഴിഞ്ഞ് പോകുന്നെങ്കില്‍ ഇങ്ങനെയാകണം;
മറ്റുള്ളതിനെക്കുറിച്ചൊന്നും ഓര്‍മിക്കാന്‍ ഇടനല്‍കാതെ,
നമുക്കിഷ്ട്മുള്ളവരോടൊപ്പം മനസു നിറഞ്ഞ്...
എല്ലാം വേഗത്തില്‍ കഴിഞ്ഞു.
തിരിച്ചുപോയാലോ എന്നാലോചിച്ചു.
എന്തായാലും ഈ യാത്ര അനിവാര്യമാണ്
അത് മാറ്റിവയ്ക്കാന്‍ കഴിയും, വേണ്ടെന്ന് വയ്ക്കാന്‍ കഴിയില്ല
ഈ വേദന എപ്പോഴാണെങ്കിലും ഉണ്ടാവേണ്ടതുതന്നെ !
എത്രയും പെട്ടെന്ന് അതിനെ സ്വീകരിക്കുന്നുവോ
അത്രയും നേരത്തേ അതില്‍ നിന്ന് വിടുതലുമാകാം.

കാത്തിരുന്ന നിമിഷങ്ങള്‍,
അവ കയ്യെത്തും ദൂരത്തെത്തുമ്പോള്‍ മനസ്സ് ദുര്‍ബലമാകും
കയ്യിലെ‍ത്തുമ്പോള്‍ ഒരു കുഞ്ഞു മഞ്ഞുതുള്ളിയോളം..
തൊട്ടാല്‍ അലിഞ്ഞലിഞ്ഞ് പോകും,
തൊട്ടില്ലെങ്കില്‍ അറിയാതെയും പോകും...

വെറുതെ ഓര്‍ക്കാം.
അത്രമാത്രം..!
സ്നേഹത്തോടെ
രൂപക്.