Wednesday, January 23, 2008

കത്ത് (04.11.2002)

ഇന്ന് ദീപാവലിനാള്‍
സുഹൃത്തേ,
ഞാനെന്നെ ആകെയൊന്ന് വിശകലനം ചെയ്തു;
എന്‍റെ ദൌര്‍ബല്യങ്ങള്‍, ഒക്കെയും..
എന്നിട്ടും നീ സുഹൃത്തേ
നിനക്കെങ്ങനെ എന്നോടിങ്ങനെ പെരുമാറാന്‍ കഴിയുന്നൂ.
ആരും സ്നേഹിക്കാതിരുന്നെങ്കില്‍
എനിക്ക് ആത്മഹത്യചെയ്യാമായിരുന്നു.
എന്‍റെ വരികളില്‍ തീവ്രത ഒരു പക്ഷേ കാണാന്‍ കഴിഞ്ഞില്ലെങ്കിലും
സുഹൃത്തേ എന്‍റെയുള്ളിലെ തീവ്രത ഞാനെങ്ങനെ പ്രകടമാക്കും
എനിക്കും നിനക്കുമിടയില്‍ ഈ അക്ഷര‍ങ്ങളല്ലേയുള്ളൂ..
പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്‍റെ ദു:ഖം ഞാന്‍ പാടിത്തീര്‍ക്കുമാ‍യിരുന്നു
എന്താണെന്‍റെ ദു:ഖമെന്ന് നീ ചോദിച്ചേക്കാം
അതെന്താണെന്നറിയില്ല, അതാണെന്‍റെ ദു:ഖം..
ഭ്രാന്തമാണ് ചിലപ്പോള്‍ ചിന്തകള്‍
പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഞാനെന്നെത്തന്നെ വെറുക്കുന്നു.
പുസ്തകങ്ങളുടെ പേജിലോ, വരികള്‍ക്കിടയിലോ
സ്വരങ്ങള്‍ക്കിടയിലോ, മൌനത്തിലോ
വരകള്‍ക്കിടയിലോ, വര്‍ണ്ണങ്ങള്‍ക്കുള്ളിലോ ഞാന്‍ ഒളിക്കാന്‍ ശ്രമിക്കുന്നു..
നിന്നോട് സംസാരിക്കുമ്പോള്‍ നമുക്കിടയിലെ ദൂരം ഞാന്‍
മറക്കുന്നു; ഒരു ഒളിച്ചോട്ടമാണ്.
എന്നാല്‍ അതിനു ശേഷം ഞാന്‍ വിങ്ങുകയാണ്.

തണുപ്പാണ് വരുന്നത്
വികാരങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും തണുപ്പ് ബാധിച്ചാല്‍
നമുക്കൊരു സന്യാസിയാകാമോ....?

കത്ത് (30.11.99)

സുഹൃത്തേ,
പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ പാടുന്നത് മരണത്തേക്കുറിച്ചാണ്.
ഞാന്‍ പാടണമെന്ന് നിരീച്ച അതേ വരികളല്ലെങ്കിലും അര്‍ഥം അതുതന്നെയായിരുന്നു.
അന്നത്തെ നിങ്ങളുടെ യാത്രയില്‍ എനിക്ക് പറ്റിയ വേഷമൊന്നുമില്ലെന്ന്
യാത്ര കഴിഞ്ഞ് നിന്നോട് ഞാന്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ എനിക്ക് തോന്നുകയാണ്, ആ യാത്രയില്‍ മാത്രമല്ല,
എങ്ങും എവിടെയും എനിക്കൊരു വേഷമില്ലെന്ന്...
എനിക്കെന്നും പകരക്കാരനാകാനാണ് നിയോഗം... നിന്‍റെയടുത്തുപോലും..

പാ‍ടിയത് ജീവിതം കൊണ്ട് ഏറ്റുപാടുന്നതിലും നല്ലത്
മരണം കൊണ്ട് ഏറ്റുപാടുന്നതാണ്..
അതിനാല്‍ തല്‍കാലം ഞാന്‍ പാട്ട് നിര്‍ത്തുന്നു;
ഒരു പുതിയ പാട്ട് എന്‍റേതു മാത്രമാകുംവരെ...

കത്ത് (20.05.2001)

വാക്കുകള്‍ നഷ്ടപ്പെട്ട എഴുത്തുകാരന്‍റെ വിരല്‍
ചിതലരിച്ചു.
മുലയും,
പൊക്കിളും,
നാഭിച്ചുഴിയും
ഹൃദയതാളങ്ങള്‍ക്ക് ധൃതി കൂട്ടുമ്പോള്‍
വാക്കുകള്‍ അധികപറ്റായിരുന്നു.
ആദ്യവേഴ്ചയിലൂടകന്ന
അനല്പമാ‍യ അനുഭൂതി..
ശേഷം, അവനവന്‍റെ
നഷ്ടങ്ങളിലേക്ക് തിരികെപ്പോയി.

വക്കുകള്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ല.
നഷ്ടപ്പെട്ടത് അവനെത്രയും പ്രിയപ്പെട്ടവയാ‍യിരുന്നു.
ഹൃദയത്തില്‍ ദു:ഖമൊരു വിലാപമായുറയുമ്പോള്‍
ലോകം ചിരിക്കുകയായിരുന്നു..

Saturday, January 19, 2008

നാട്ടിന്‍പുറത്തെ ശബ്ദങ്ങള്‍

ഒന്ന്
എം.എസ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം
കിളികള്‍ ചിലച്ചുതുടങ്ങി
യേശുദാസിന്‍റെ ഭക്തിഗാനം നിലച്ചൂ
അമ്പലത്തില്‍ വെടിയൊച്ചയറിയിച്ചു, ഇന്ന് നിറമാല.

രണ്ട്
കപ്പിയും ആടും കരയുന്നൂ
മുറ്റമടിക്കുന്ന ചൂല്
നാവുവടിക്കുന്ന ഓക്കാനം
പത്രക്കാരന്‍റെ തുടരെത്തുടരെയുള്ള സൈക്കിള്‍ മണിയൊച്ച

മൂന്ന്
അടുക്കളയില്‍, ചിരവ ധൃതിയില്‍ ചലിക്കുന്നു
ഓട്ടിടയിലയുടെ പൊള്ളിക്കരച്ചില്‍
നിറഞ്ഞ വയറിന്‍റെ ഏമ്പക്കം
ചയ തട്ടിമറിഞ്ഞു; രവിലത്തെ തിരക്ക്
പത്രത്തില്‍-
ആത്മഹത്യ ചെയ്ത യുവതി കിണറ്റില്‍ ചാടിയ ശബ്ദം.

നാല്
പടിക്കലെ മണ്റോട്ടില്‍ കിളികളുടെ കലപിലകള്‍
‘തല്ലു’കൊള്ളാതിരിക്കാന്‍ അവരിലൊരാള്‍
കൂട്ടിക്കെട്ടിയ ‘തൊട്ടാവാടി’യുടെ വിലാപം .
പിന്നാലെ മീന്‍കാരന്‍റെ ‘ഓയ്’, അതേറ്റുവിളിക്കുന്ന വികൃതി.
വിലക്കയറ്റത്തിന്‍റെ ആശ്ചര്യം
‘നല്ലമനുഷ്യനായിരുന്നു’ മരണം കേട്ടതിന്‍റെ മറുപടി.
സ്ഥിരം നാട്ടുവര്‍ത്തമാ‍നം.
പത്തിന്‍റെ വണ്ടിയുടെ ഇരപ്പ്,
അതു പിടിക്കാനോ‍ടുന്ന കിതപ്പ്..

അഞ്ച്
തകില്‍, നാദസ്വരം
അമ്പലത്തില്‍ കല്യാണക്കച്ചേരി.
പോസ്റ്റുമാന്‍റെ മണിയൊച്ച; സമയം ഒന്ന്

ആറ്
മഴത്തുള്ളികള്‍ ഓടിന്‍റെ മുതുകില്‍ തട്ടുന്നു
മുറിയിലെ കിടക്കയില്‍ ‍പുസ്തകസഞ്ചി വീഴുന്നു,
മുറ്റത്ത് ഭാരമുള്ള ‘വല്ല’വും
പുല്ലുകണ്‍ട പശു കരയുന്നു; പാല്‍ പത്രം നിറയുന്നു
അറിയിപ്പ്:
“നടയ്ക്കു കെട്ടിയ മൂരിക്കിടാവിന്‍റെ ലേലം എട്ടുമണിക്ക്.”

ഏഴ്
ചെണ്ടകൊട്ടിളകി; നിറമാല
ശംഖുവിളി, വെടിയൊച്ച
ഇരുട്ടിലെ ഇടവഴികളില്‍ ശബ്ദങ്ങള്‍ നടന്നകലുന്നു.
പാഠം ചൊല്ലിപ്പഠിക്കുന്നു
അവസാനത്തെ വണ്ടിയുടെ ഇരമ്പലകന്നുപോയി...

എട്ട്
ഇരുട്ട്; കുറെ കഴിഞ്ഞ് അല്പം നിലാവും
വീണ്ടും തളര്‍ന്ന ഇരുട്ട്..
ഇരുട്ട് മാത്രം...

Saturday, January 5, 2008

അസ്തിത്വ ദു:ഖം

ദൈവമേ...
ഞാനെന്താണ്..
എന്‍റെ നിയോഗമെന്താണ്..
വെറുതെ ജനിച്ചു മരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്..
എന്നില്‍ എന്തെങ്കിലുമൊരു പ്രത്യേക കഴിവ് നീ കണ്ടുവച്ചിട്ടുണ്ടോ..?
അതെനിക്ക് തിരിച്ചറിവായ് നല്കുക.
എന്നെ എത്രയും വേഗം അതില്‍ കൊണ്ടെത്തിക്കുക.
ഒരു കുടുംബം പോറ്റാന്‍ എന്നെക്കൊണ്ടാവില്ല.
എങ്കിലും ഞാന്‍ അതിന്‍റെ പ്രാരംഭം സ്വപ്നം കാണുന്നു..
എന്നെ എന്‍റെ വഴിയിലേക്ക് തിരിച്ചുവിടുക..
ഉള്‍ക്കാഴ്ച നല്‍കുക-
എന്നെ ഞാനായി നിലനിര്‍ത്തിക്കൊള്ളുക.
എന്‍റെ ഭൂതകാലങ്ങളെ ഞാനെന്‍റെ സമ്പത്തായും-
ബലഹീനതയായും കണക്കാക്കുന്നു
നൊസ്റ്റാള്‍ജിയ ഒരു പരിധിവരെ ഒരനുഗ്രഹമാണ്.
പക്ഷേ അതില്‍ത്തന്നെ മരിക്കുകയെന്നാല്‍,
അത്, എന്‍റെ ജീവിതം മുന്‍പോട്ടുപോകുന്നില്ല എന്നാ‍ണ്..
ജീവിതം തളൊ കെട്ടിനില്‍ക്കുന്നകലക്കവെള്ളം പോലെയാകുന്നു...
പുതിയ അറിവുകളില്ല..

എനിക്കെന്നും മനസ്സു നഷ്ടപ്പെട്ട കവിയുടെ വ്യഥ.
ഒഴിയാത്ത വ്യഥകളുടെ ഭാരം പേറുന്ന ഹൃത്ത്...
എന്‍റെ ഹൃത്തിനെ ഞാ‍ന്‍ ഒളിക്കുന്നുവെങ്കിലും
ഒരിക്കലും അതില്‍നിന്നും ഓടിയൊളിക്കാന്‍ കഴിയാറില്ല.
പിടിക്കപ്പെട്ടവന്‍റെ കബളിപ്പിക്കല്‍ വിലപ്പോകില്ല.
സ്വന്തം മനസ്സിനെ പഠിക്കാന്‍ ആര്‍ക്കു കഴിയും...